ബുഡാപെസ്റ്റ്: യൂറോപ്യൻ ഭൂഖണ്ഡത്തിൽ, പ്രത്യേകിച്ച് യുക്രെയ്നിൽ സമാധാനമുണ്ടാകാൻ പ്രാർഥിച്ചുകൊണ്ട് ഫ്രാൻസിസ് മാർപാപ്പ ഹംഗറി പര്യടനം അവസാനിപ്പിച്ചു. ബുഡാപെസ്റ്റിലെ കൊസുത്ത് ലാജോസ് ചത്വരത്തിൽ വിശുദ്ധ കുർബാന അർപ്പിച്ച മാർപാപ്പ കുടിയേറ്റക്കാരെയും അഭയാർഥികളെയും വീണ്ടും സ്മരിക്കുകയും ഹംഗേറിയൻ ജനത എല്ലാവർക്കും വേണ്ടി വാതിൽ തുറന്നിടണമെന്ന് അഭ്യർഥിക്കുകയും ചെയ്തു. ഹംഗേറിയൻ ജനതയെ അദ്ദേഹം കന്യാമറിയത്തിനു സമർപ്പിച്ച് പ്രാർഥിച്ചു. യുദ്ധത്തിന്റെ ഇരകളായ യുക്രെയ്നിലെയും റഷ്യയിലെയും ജനങ്ങളെ സമാധാനത്തിന്റെ രാജ്ഞിയായ മാതാവിനു സമർപ്പിച്ചും പ്രാർഥിച്ചു. ഹംഗറിയിൽ ലഭിച്ച ഊഷ്മള സ്വീകരണത്തിന് അധികാരികളോടും ജനങ്ങളോടും പ്രത്യേകം നന്ദി അറിയിക്കുന്നതായും ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു. ഹംഗേറിയൻ പ്രസിഡന്റ് കാറ്റാലിൻ നൊവാക്, പ്രധാനമന്ത്രി വിക്തർ ഒർബാൻ തുടങ്ങിയവരടക്കം 50,000 പേർ കുർബാനയിൽ പങ്കെടുത്തതായി വത്തിക്കാൻ അറിയിച്ചു. മൂന്നു ദിവസത്തെ സന്ദർശനം പൂർത്തിയാക്കിയ മാർപാപ്പ ഇന്നലെ വൈകിട്ട് ബുഡാപെസ്റ്റിൽനിന്ന് റോമിലേക്കു വിമാനം കയറി.