സമുദായ ഐക്യം അത്മായ നേതൃത്വത്തിലൂടെ

ഭാരതത്തിലെ അതിപുരാതനമായ ക്രൈസ്തവസമൂഹമാണ് നസ്രാണികൾ എന്ന പൊതുപേരിൽ അറിയപ്പെടുന്നത്. ഇവർ സമുദായചിന്തയും സ്വജാതിബോധവും മികവുറ്റ രീതിയിൽ കാത്തുസൂക്ഷിച്ചിരുന്നു. തോമ്മാശ്ലീഹായുടെ ശ്ലൈഹിക പൈതൃകത്തോടുള്ള അടുപ്പത്തിൽ കണ്ടെത്തിയ തോമ്മമാർഗ്ഗത്തിൽ അവർ അഭിമാനം കൊണ്ടിരുന്നു. നസ്രാണിജീവിതശൈലി വാർന്നു വീണരൂപമാണ് തോമ്മാ മാർഗ്ഗം. ഭാരതത്തിൻ്റെ വൈവിധ്യമാർന്ന സംസ്ക്കാരത്തോടു ചേർന്നു നിന്നു ഒരു ഒന്നാംകിട ഭാരതീയസമുദായമായി അത് വളർന്നുകൊണ്ടിരുന്നു. ബാബിലോണിലെ കൽദായ (പൗരസ്ത്യ) സുറിയാനി സഭയിലെ പിതാക്കന്മാർ ആത്മീയനേതൃത്വവും സ്വജാതിയിൽ നിന്നുള്ള അർക്കദിയക്കോൻമാർ ഭരണപരമായ പൊതുക്കാര്യങ്ങളും ശ്രദ്ധിച്ചിരുന്നു. നസ്രാണി സമൂഹത്തിലെ കുടുംബത്തലവന്മാർ വളരെ സജ്ജീവമായിട്ട് സഭാകാര്യത്തിലും സമുദായത്തിൻ്റെ കെട്ടുറപ്പിലും ദേശത്തിൻ്റെ നിർമ്മിതിയിലും ശ്രദ്ധിച്ചിരുന്നു. അത്മായരുടെ പ്രാധാന്യം വേണ്ടവിധം പ്രകാശിതമാകുന്ന ഒരു സഭാ ഭരണക്രമമാണ് ഭാരതനസ്രാണികളുടെ ഇടയിൽ തുടർന്ന് പോരുന്നത്.

കൃഷി മാനക്കേടായി കരുതിയിരുന്നില്ല; കൃഷി സമുദായത്തെ ഒറ്റക്കെട്ടാക്കി

    ജാതിതിരിവുകളും മറ്റും ശക്തമായിട്ട് നിലനിന്നിരുന്ന ഒരു രാജ്യമായതിനാൽ അതിനോട് അനുബന്ധമായി ജോലി തിരിവുകളും നസ്രാണികളുടെ ഇടയിലുണ്ടായിരുന്നു. എല്ലാ ജോലികളും ഒരു പോലെ മാന്യത ഉള്ളതായി കരുതപ്പെട്ടിരുന്നില്ല. നസ്രാണികളുടെ സാമ്പത്തികനില അത്രമെച്ചവുമല്ലായിരുന്നു. കച്ചവടത്തെ അത്രപ്രധാനപ്പെട്ട കാര്യമായി കരുതിയതുമില്ല. പക്ഷേ കർഷിക മേഖലയോട് ബന്ധപ്പെട്ട് ചെറുകിടകൃഷിക്കാരായി അവർ വളർന്നുവന്നു. ഒരു കാലത്ത് നസ്രാണികളുടെ ആഢ്യത്വം തന്നെ അവർ നല്ല കൃഷിക്കാരായിരുന്നു എന്നതായിരുന്നു. മണ്ണ് സ്വന്തമാക്കുന്നതിന് വന്യജീവികളോട് മല്ലിട്ടും മലമ്പനി മുതലായ അസുഖങ്ങളെ വകവയ്ക്കാതെ കാടുകൾ വെട്ടിത്തെളിച്ചും തങ്ങളുടെ മക്കൾക്ക് ആഹാരവസ്തുക്കൾ ഉണ്ടാക്കുന്നതിനായി അധ്വാനിച്ച് ജീവിക്കുന്നത് അവർ മാന്യമായി കരുതി. അതോടൊപ്പം കാർഷികോല്പന്നങ്ങൾക്ക് സാമാന്യം നല്ലവിലയും കിട്ടിയിരുന്നു. കുരുമുളക്, ഇഞ്ചി, മഞ്ഞൾ മുതലായ കയറ്റുമതി സാധനങ്ങൾ ഉല്പാദിപ്പിക്കുന്നതിൽ അവർ ഉത്സാഹം കാണിച്ചു. നദിതീരങ്ങളിലും (പമ്പ, മണിമല, മീനച്ചിൽ) മലയോരപ്രദേശങ്ങളിലും ഒരു പോലെ കൃഷിയിറക്കി.   കൈത്തൊഴിലും അവർ നടത്തിയിരുന്നു. മേൽത്തരം മരപ്പണികളിൽ നൈപുണ്യം നേടിയ നസ്രാണികൾ കുറവല്ലായിരുന്നു. കൈത്തറിയും ആയോധനവിദ്യയും അവർ അഭ്യസിച്ചിരുന്നു. 19 - താം നൂറ്റാണ്ടിൽ കൃഷിസംബന്ധമായി ചില പുരോഗമനങ്ങൾ തീരുവിതാംകൂറിലും കൊച്ചിയിലും ഉണ്ടായി. മലബാർ, ഹൈറേഞ്ച്, തിരുവനന്തപുരം കുടിയേറ്റങ്ങൾ ചരിത്ര പ്രസിദ്ധങ്ങളാണല്ലോ. 

നസ്രാണികളുടെ ഇടയിൽ വിളളലുകൾ

    1498 ൽ പോർച്ചുഗീസ്കാർ നാട്ടിൽ എത്തിയനാൾ മുതൽ നസ്രാണികളുടെ ഇടയിൽ പലപ്രകാരേണയുള്ള മാറ്റങ്ങൾ ഉണ്ടായി. ആദ്യ വർഷങ്ങളിലൊക്കെ കച്ചവട - വ്യാപാരപ്രസ്ഥാനവുമായിട്ട് അവർ ഒതുങ്ങിയിരുന്നു. ക്രമേണ സമുദായത്തിൻ്റെ വിശ്വാസപരവും ആചാരപരമായ കാര്യങ്ങളിൽ ഗൗരവതരമായ ഇടപെടലുകൾ വന്നു. അപ്പോൾ മുതൽ സമുദായത്തിനുള്ളിൽ വിള്ളലുകൾ ആരംഭിച്ചു. ഭാരതത്തിലെ ശ്ലൈഹിക സഭയുടെ ഐക്യം മങ്ങിതുടങ്ങി. അത് സമുദായത്തെ ഗൗരവതരമായി ബാധിച്ചു. സ്വജാതി ബോധവും, സ്വാതന്ത്ര്യവും, സ്വത്വവും പ്രശ്നങ്ങളായി. 1599 ലെ ഉദയംപേരൂർ സുനഹദോസ്സിൽ വച്ചു നസ്രാണി സഭയുടെ ഭാഷയും (സുറിയാനി) ലിറ്റർജിയും (പാരമ്പര്യ ആരാധനക്രമം) പള്ളി ഭരണസമ്പ്രദായങ്ങളും (ഇടവകയോഗം) സഭാ ഭരണക്രമവും (ആർക്കദിയോക്കോൻ) ചോദ്യം ചെയ്യപ്പെട്ടു. നസ്രാണികളുടെ കെട്ടുറപ്പിനെ പിടിച്ചുകുലുക്കി. സഭയിൽ ലത്തിനീകരണത്തിൻ്റെ മുന്നേറ്റം നടന്നു. വിദേശികളുടെ സാന്നിധ്യം ക്രമാതീതമായി. മാർത്തോമ്മ നസ്രാണികൾ എന്നു വിളിപേര് തന്നെ ചോദ്യം ചെയ്യപ്പെട്ടു. പിന്നീട് നമ്മൾ കാണുന്നത് എകദേശം ഓരോ നൂറ്റാണ്ടു ആകുമ്പോഴേക്കും വലിയ സംഭവവികാസങ്ങൾ നടക്കുന്നതാണ്. 1653 ൽ നസ്രാണികളുടെ അമർഷം മട്ടാഞ്ചേരിയിൽ അണപൊട്ടി ഒഴുകി (കൂനൻകുരിശുസത്യം). സമുദായം പഴയ കൂർ എന്നും (ഇന്നത്തെ സീറോ മലബാർ) പുത്തൻകൂർ (യാക്കോബായ) എന്ന് രണ്ടായി. പഴയകൂറിൻ്റെ  മെത്രനായി മാർത്തോമ്മാ ഒന്നാമൻ്റെ ആലോചനക്കാരനും ബന്ധുവും ആയിരുന്ന പറമ്പിൽ (പളളിവീട്ടിൽ) ചാണ്ടി അഭിഷ്ക്തനായി (1663). പന്ത്രണ്ട് വൈദികർ ഒരുമിച്ച് ഇടപ്പളളിയിൽവച്ച് അർക്കദിയാക്കോനായിരുന്ന തോമ്മയുടെ ശിരസ്സിൽ കൈവച്ചു പുത്തൻകൂറുകാർ അവരുടെ മെത്രാനാക്കി. സമുദായം രണ്ടായി. കൂനൻകുരിശുസത്യം സമുദായം രണ്ടായി പിളരാൻ വേണ്ടി ആയിരുന്നില്ല. സമുദായത്തിൻ്റെ മേൽ അധീശത്വം നടത്തിയിരുന്ന വിദേശികളെ സമ്മതിക്കുകയില്ല എന്നു മാത്രമായിരുന്നു സത്യം. സ്വജാതിയർ തമ്മിൽ പിന്നീട് ഒരിക്കലും ഒന്നിക്കില്ല എന്ന അർത്ഥവുമില്ല. ഒരു നൂറ്റാണ്ടുകൂടി കഴിയുമ്പോൾ അങ്കമാലി പടിയോലയിൽ നാം എത്തുന്നു(1789). ഈ യോഗം പാറേമ്മാക്കൽ ഗോവർണദോർ (1786 - 1799) ആണ് വിളിച്ച് ചേർത്തത്. സുറിയാനി സമുദായത്തിൻ്റെ ആവശ്യങ്ങളും അവശതകളും ചർച്ച ചെയ്ത് എഴുതി ഉണ്ടാക്കിയ രേഖയാണിത്. അൽമായ പ്രമുഖനായിരുന്ന തച്ചിൽ മാത്തുത്തരകൻ ഇതിന് മുൻകൈയെടുത്തു പ്രവർത്തിച്ചു. സമൂദായം ഒറ്റക്കെട്ടായി തോമ്മാ കത്തനാരുടെ കുട്ടത്തിൽ നില്ക്കണമെന്നു ശക്തമായി രേഖപ്പെടുത്തി. 

ദേശീയത നസ്രാണികളുടെ മുഖമുദ്ര

    വിദേശിയർക്ക് എതിരെയുള്ള ഇന്ത്യൻ സ്വാതന്ത്യസമരശബ്ദത്തിൻ്റെ  മുഴക്കമാണ് അങ്കമാലി പടിയോല. നസ്രാണികളുടെ ഭരണപരവും മതപരവുമായ യാതൊരു കാര്യങ്ങളിലും വൈദേശിക ഇടപെടലുകൾ പാടില്ല എന്ന് സാക്ഷ്യപ്പെടുത്തുകയായിരുന്നു അങ്കമാലി പടിയോല. നസ്രാണികളുടെ ദേശീയതയും ദേശീയതയുടെ രാഷ്ട്രീയവും നാം പ്രകടമായി കാണുന്നത് പാറേമ്മാക്കലിൻ്റെ വാർത്തമാനപ്പുസ്തകത്തിലാണ്. സമുദായ ഐക്യത്തെക്കുറിച്ച്  ശക്തമായ ചിന്ത നിലനിന്നതുകൊണ്ടാണ് കരിയാറ്റിമല്പാനും പാറേമാക്കലും കൂടി സംഭവബഹുലമായ റോമായത്ര നടത്തുന്നത്.  ഐക്യത്തിനുളള ഒരുപിടി ഘടകങ്ങൾ നിലനില്ക്കുമ്പോഴും അത് സാധ്യമല്ലാതായിക്കൊണ്ടിരുന്നു. രണ്ടായി പിരിഞ്ഞ നസ്രാണിസമുദായത്തെ ഒന്നിപ്പിക്കാൻ പാറേമ്മാക്കൽ കിണഞ്ഞു പരിശ്രമിച്ചു. ഉദയംപേരൂറിൽ വച്ചു വിദേശികൾ നമ്മെ തോല്പിച്ചു.  പിന്നീട് അങ്ങോട്ടുള്ള ചരിത്രത്തിൽ പലപ്പോഴും നമ്മൾ സമുദായബോധവും സഭാബോധവും ഇല്ലാതെ പെരുമാറുമ്പോൾ നമ്മിലൂടെ ഉദയപേരൂർ ആവർത്തിക്കപ്പെടുകയാണ്. ഒന്നിച്ചു നിന്നവർ ഭിന്നിക്കുന്നതു കണ്ട് വിദേശികൾ സന്തോഷിച്ചു. പാറേമ്മാക്കൽ അടിസ്ഥാനപരമായ കാഴ്ചപ്പാടുകൾ നൽകി; ഒരു ഇന്ത്യ, ഒരു ജനത, വിവിധ സമുദായങ്ങൾ. സമുദായവും സമുദായ ഐക്യവും മാത്രമായിരുന്നു ലക്ഷ്യം. ഇന്ത്യക്കാരായ നാം എല്ലാം ഒരു ജാതി. ദേശീയബോധവും സമുദായബോധവും ഇത്ര തീവ്രതയോടെ മറ്റാരിലും  കണ്ടിട്ടില്ല. അവിഭക്ത ഇന്ത്യയും അവിഭക്ത നസ്രാണിസമൂഹവുമാണ് ലക്ഷ്യം.

ഏകതറവാട് പലതാകുന്നു

    1778- ൽ കരിയാറ്റിയും പാറേമ്മാക്കലും ചേർന്ന് നടത്തിയ റോമായാത്രാ നസ്രാണികളെ ഒറ്റ സമുദായമാക്കി നിറുത്താനുള്ള പരിശ്രമമായിരുന്നു. പഴയകൂറുകാരുടെ ഇടയിൽ ലത്തീനികരണം തുടർന്നു കൊണ്ടിരുന്നു. പുത്തൻകുറുകാർ യാക്കോബായ പാരമ്പര്യത്തിലും ആഴപ്പെട്ടു. പഴയകൂറുകാർ വീണ്ടും പിളരാതിരിക്കാനുള്ള കരുതൽ റോമിൽ നിന്നും കിട്ടിക്കൊണ്ടിരുന്നു. പുത്തൻകൂറുകാർ വീണ്ടും പിളർന്നു - യാക്കോബായ, ഓർത്തഡോക്സ്, മാർത്തോമ്മാ, തൊഴിയൂർ, പിന്നീട് പുനരൈക്യവും വഴി മലങ്കര കത്തോലിക്കാ സഭ. തൃശൂർ കേന്ദ്രമായുളള സൂറായി സഭയുടെ വളരെ സങ്കീർണ്ണമായ ഉൾപിരിവുകൾ നടന്നുകൊണ്ടിരുന്നപ്പോഴും ഐക്യചിന്തകൾ ഉപേക്ഷിക്കപ്പെട്ടിരുന്നില്ല. പാറേമ്മാക്കലിൻ്റെ കാലം കഴിഞ്ഞ് ഒരുനൂറ്റാണ്ടുകൂടി കഴിഞ്ഞപ്പോഴാണ് നിധിരീക്കൽ മാണിക്കത്തനാർ രാംഗപ്രവേശനം നടത്തുന്നത്. അതിപ്രഗത്ഭനായ അദ്ദേഹം പുനരൈക്യത്തിനു വേണ്ടിയും നാട്ടുമെത്രാന്മാർക്കും വേണ്ടിയും ശക്തമായി വാദിച്ചു. മാണിക്കത്തനാരുടെ സഭാ കോൺസ്റ്റിറ്റുഷ്യനായിരുന്നു ജാതൈ്യക്യസംഘത്തിനുവേണ്ടി തയ്യാറാക്കിയ നിയമാവലി. സമുദായത്തെ ഒന്നിപ്പിക്കുന്നതിനും വളർത്തുന്നതിനുവേണ്ടിയുള്ള നിരവധികാര്യങ്ങളുടെ ഒരു മാഗ്നാക്കാർട്ടയാണിത്. വർത്തമാനപുസ്തകത്തിൽ ഇന്ത്യൻ സ്വാതന്ത്രസമരത്തിൻ്റെ മൂന്നാസ്വാദനവും ജാതൈയ്ക്യ സംഘത്തിൽ സമൂദായ ഐക്യത്തിൻ്റെ  മുന്നാസ്വാദനവും നമുക്കു കാണാൻ കഴിയും.
    1887-ൽ തൃശൂർ, കോട്ടയം വികാരിയത്തുകൾ സീറോമലബാർ സഭക്കു ലഭിച്ചു. 1896 തൃശൂർ, എറണാകുളം കോട്ടയം വികാരിയത്തുകൾക്ക് നാട്ടുമെത്രാന്മാരെ ലഭിച്ചു. 1923 ൽ പഴയകൂറ്റുക്കാരുടെ ചിരകാല അഭിലാഷവും ആവശ്യവുമായിരുന്ന സീറോ മലബാർ ഹയരാർക്കി സ്ഥാപിതമായി. നമ്മുടെ പൂർവ്വികർ ആഗ്രഹിച്ച ചിലതെങ്കിലും നേടി എടുക്കാൻ നമുക്ക് സാധിച്ചു. മേലദ്ധ്യക്ഷന്മാരിലൂടെ സമൂദായ ഐക്യത്തിൻ്റെ വലിയ മുന്നേറ്റങ്ങൾ നടന്നിട്ടുണ്ട്.

സമുദായ ഐക്യം അൽമായ നേതൃത്വത്തിലൂടെ

    വിവിധ സഭാകളായിട്ട് നസ്രാണികൾ ഇപ്പോൾ നിലനില്ക്കുന്നു. ഓരോ സഭയും അവരുടെ പുതിയ നിലപാടുകളുടെ ചരിത്രം മാത്രം പറയുകയും അതുതന്നെ സമുദായത്തിൻ്റെയും ദേശത്തിൻ്റെയും ചരിത്രത്തിൽ നിന്നും അടർത്തിയെടുത്ത് അവതരിപ്പിക്കുകയും ചെയ്യുമ്പോൾ അകൽച്ചകളാണ് സംഭവിക്കുന്നത്. കേരളം കണ്ട ഏറ്റം സമുന്നതനായ അത്മായ നേതാവ് തച്ചിൽ മാത്തു തരകനാണ്. അതേ വീര്യത്തോടുകൂടി അധികം പേർ അല്മായനേതൃത്വം ഏറ്റെടുത്തില്ല.  സമുദായമാണ് വലുത്, തോമ്മാശ്ലീഹായിലൂടെ ലഭിച്ച പൈതൃകമാണ് വലുത്. പലപ്പോഴും സമുദായനേതൃത്വവും സഭാനേതൃത്വവും ഒന്നെന്നപ്പോലെ കാണപ്പെടുന്നുണ്ട്. പക്ഷേ സഭയെയും സമുദായത്തെയും ഒന്നായിട്ട് കാണേണ്ടതില്ല.  ഒറ്റസമുദായത്തിനുവേണ്ടി നില്ക്കാൻ സാധിക്കാതെ പോകുന്നത് ഈ ആശയക്കുഴപ്പം കാരണമാണ്. സമുദായ ചരിത്രം എന്നത് ഇപ്പോൾ നമ്മൾ കാണുന്ന സഭകളുടെ ചരിത്രം മാത്രമാക്കി ചുരുക്കരുത്. സഭാ ചരിത്രത്തെ ഹയരാർക്കിയുടെ ചരിത്രം മാത്രമായും കാണരുത്. ഐക്യം സൃഷ്ടിക്കേണ്ടത് ഭാരതനസ്രാണികൾ എന്നുള്ള സമുദായവ്യവസ്ഥയിലാണ്. ഐക്യത്തിൻ്റെ വിശാലമായ ലോകവും അതാണ്. അപ്പോഴാണ് അതിനു ദേശീയമാനവും ആവശ്യമായ രാഷ്ട്രീയമാനവും ലഭിക്കുക. മാത്തുത്തരകനെ പോലുള്ള സമർത്ഥരായ അൽമായർ എക്കാലവും നമുക്കുണ്ട്. അവരുടെ സജീവമായ സാന്നിദ്ധ്യവും ഇടപെടലുകളും സമുദായ ഐക്യത്തിന് അത്യന്താപേക്ഷിതമാണ്.  സമുദായം എന്നത് എപ്പോഴും സെക്കുലർ രാഷ്ട്രത്തോട് ബന്ധപ്പെട്ടാണ് നില്ക്കുന്നത്. രാഷ്ട്രീയം സഭയുടെതല്ല. സമുദായത്തിൻ്റെതാണ്.
    രാഷ്ട്രീയപ്രവർത്തനം പൗരധർമ്മമാണ്. സഭയിലെ അംഗങ്ങൾ രാഷ്ട്രീയത്തിൽ ഇടപെടുമ്പോൾ സമുദായത്തിൻ്റെ ഐക്യത്തിനും സഭയുടെ മൂല്യങ്ങൾക്കും ചേർന്നവിധം പ്രവർത്തിച്ചാൽ മതി. നസ്രാണി സമുദായം ഇന്ന് ഏഴു സഭകളായിട്ടാണ് നില്ക്കുന്നത്. ഈ സമുദായത്തിൽ നിന്നുള്ള രാഷ്ട്രീയ നേതാക്കളും പലതട്ടിലാണ്. സമുദായത്തിലും സഭയിലും രാഷ്ട്രീയത്തിലും നാം കാണുന്ന ഇത്തരം വൈവിധ്യങ്ങളെ വെറും ശിഥിലീകരണമായിട്ടു കാണേണ്ടതില്ല.  വ്യത്യസ്തതകളൊടുകൂടി നില്ക്കുമ്പോഴും സമുദായബോധവും ഐക്യചിന്തകളും നഷ്ടപ്പെടുത്താതിരുന്നാൽ മതി. വ്യക്തിബന്ധങ്ങളിലൂടെയും രാഷ്ട്രീയ പ്രവർത്തനങ്ങളിലൂടെയും സമുദായ ഐക്യം മെച്ചപ്പെടുത്താം. പൗരസമൂഹത്തോടുള്ള നമ്മുടെ ബന്ധവും വിലപ്പെട്ടതത്രേ.
    രാഷ്ട്രീയക്കാർക്ക് സമുദായത്തെ ശക്തിപ്പെടുത്താൻ സാധിച്ചേക്കും. സമുദായത്തിൽ നിന്നുള്ള രാഷ്ട്രീയക്കാർക്ക് വലിയ പ്രാധാന്യമുണ്ട്. സമുദായത്തെ ചേർത്തുനിർത്താൻ അവർ ഉപകാരപ്പെടും. രാഷ്ട്രത്തോടുള്ള ബന്ധം രാഷ്ട്രീയക്കാർ വഴി കൂടുതൽ സുഗമമാകും. സമുദായത്തിൽ നിന്ന് രാഷ്ട്രീയനേതാക്കൾ ജനിക്കുമ്പോൾ സമുദായത്തിന് നീതി പൂർവ്വകമായ കാര്യങ്ങൾ ലഭിക്കുന്നു എന്ന് ഉറപ്പുവരുത്തിയാൽ മാത്രം മതി. സമുദായ നേതൃത്വം രാഷ്ട്രീയ നേതൃത്വമായി ചുരുങ്ങിപോകരുത്. രാഷ്ട്രീയക്കാരല്ലാത്ത പൊതുപ്രവർത്തകരും സമുദായ നേതാക്കളായി വളർന്നുവരണം. 

സമുദായ ചരിത്രം പങ്കിടലിൻ്റെ ചരിത്രമാകണം

    ആധികാരികമായ സമുദായചരിത്രം എഴുതുന്നവരുടെ എണ്ണം കുറയുന്നു. സമുദായചരിത്രമാണ് എഴുതേണ്ടത്. പാറേമാക്കൽ ഒരു മാതൃകയാണ്. അവിടെ സമുദായം, രാഷ്ട്രം, ദേശീയത, സ്വാതന്ത്ര്യം, അൽമായപ്രാധാന്യം, ഭരണകർത്താക്കൾ, മറ്റു മതസ്ഥർ എല്ലാമുണ്ട്. ഇപ്രകാരമുള്ള ചരിത്രരചനയിലാണ് ഒരു രാജ്യവും ഒരു ജനതയും ഒരു ജാതിയും നാം കാണുന്നത്. അൽമായരും വൈദികരും ചരിത്രമെഴുതുന്നുണ്ട്. സഭയുടെയും സമുദായത്തിൻ്റെയും ചരിത്രം വൈദികർ മാത്രം എഴുതിയാൽ പോരാ. ജോൺ കച്ചിറമറ്റം, മാത്യൂ ഉലകുംതറ, കെ.വി.ജോസഫ്, ഷെവലിയർ വി. സി. ജോർജ്, വി. സി. സെബാസ്റ്റ്യൻ, ജോസ് വിതയത്തിൽ തുടങ്ങി ഒട്ടനവധി അൽമായർ ഈ രംഗത്ത് ഉണ്ട് എന്നത് വിലപ്പെട്ട കാര്യമത്രേ. വൈദികർ സമുദായ അവബോധവും രാഷ്ട്രതന്ത്രവും എല്ലാം ഇടകലർത്തി സഭാചരിത്രമെഴുതണം. ഉദാ: പ്ലാസിഡച്ചൻ, ബർണ്ണാർദ് തോമ്മാ, കൂടപ്പുഴ അച്ചൻ, മുണ്ടാടനച്ചൻ തുടങ്ങിയവർ ഭാരതനസ്രാണികളുടെ ചരിത്രമാണ് എഴുതിയത്. ഭാരതത്തിൻ്റെ സംസ്കാരങ്ങൾക്കും അക്കാലത്തെ ഭരണക്രമങ്ങൾക്കും പ്രാധാന്യം നൽകി. വെറും നസ്രാണികളല്ല, ഭാരത നസ്രാണികളാണ് നമ്മൾ എന്ന ബോധ്യം അനുപേക്ഷണീയമാണ്. രാജ്യത്തിൻ്റെയും സമുദായത്തിൻ്റെയും സഭയുടെയും ചരിത്രം മൂന്നു വഴികളിലൂടെ പോകരുത്. പങ്കിടപ്പെടുന്ന ചരിത്രമായിരിക്കണം. അൽമായർ സമുദായചരിത്രം മാത്രമെഴുതിയാൽ പോരാ, സഭാചരിത്രവും എഴുതണം. അപ്പോൾ ഈ ദേശത്തിൻ്റെ കൂടെ ചരിത്രമാകും. 
    പാറേമ്മാക്കൽ തോമ്മാകത്തനാർ പറയുന്ന കാര്യം സത്യമാണ്. വിദേശികൾ രാഷ്ട്രത്തിൽ നിന്നും സഭയിൽ നിന്നും മാറണം എന്ന നിലപാടു തന്നെയാണ് അദ്ദേഹത്തിൻ്റെ ദേശീയത. പഴയകൂറും പുതിയകൂറും ഒന്നിക്കണം എന്നു പറയുന്നതു തന്നെയാണ് അദ്ദേഹത്തിൻ്റെ സമുദായബോധം. സ്വജാതിയരെ ഭരിക്കാൻ സ്വജാതിയിൽ നിന്ന് മെത്രാന്മാർ വരണം എന്നു പറയുന്നതു തന്നെയാണ് അദ്ദേഹത്തിൻ്റെ സഭാ വിജ്ഞാനീയം. ആരാധനക്രമ ഭാഷ - പാരസ്ത്യസുറിയാനി - ഊന്നിപ്പറഞ്ഞതാണ്  ഐക്യത്തിൻ്റെ  ലിറ്റർജിയോടുളള വഴിതെറ്റാത്ത സ്നേഹം. പള്ളിയോഗങ്ങളുടെ പ്രാധാന്യം എടുത്തുകാണിച്ചതാണ് അദ്ദേഹത്തിൻ്റെ ദൈവശാസ്ത്രവും സഭയുടെ അച്ചടക്കസംബന്ധിയായ കാഴ്ചപ്പാടുകളും. ലത്തിനീകരണത്തിലൂടെ സീറോ മലബാർ സഭയിൽ വന്ന വൈദികമേധാവിത്വം തിരുത്തപ്പെടേണ്ടകാര്യം തന്നെയാണ് എന്ന മാണിക്കത്തനാരുടെ ഉൾക്കാഴ്ചയും ഒന്നാം തരമാണ്. സമുദായത്തിൻ്റെ സമഗ്രമായ വളർച്ചയാണ് ലക്ഷ്യം വച്ചത്. ജാതൈയ്ക്യത്തിലൂടെ പഴയ കൂറുകാരുടെയും പുത്തൻകൂറുകാരുടെയും ഐക്യമാണ് മുമ്പിൽ കണ്ടത്. എല്ലാ വിഭാഗങ്ങളെയും ഒരേ നിരയിൽ കൊണ്ടുവരാൻ മാണിക്കത്തനാർ ആഗ്രഹിച്ചു. ജനങ്ങളുടെ സംരക്ഷണം, തൊഴിൽദാനം, കൃഷിവികസനം, ന്യായവിലകൾ, വായ്പാസമ്പ്രദായങ്ങൾ, വിദ്യാഭ്യാസകാര്യങ്ങൾ, ബാങ്കിങ് തുടങ്ങിയവയെല്ലാം ഈ സമുദായ ഐക്യത്തിൻ്റെ അടിസ്ഥാനശിലകളാണ് എന്ന് പഠിപ്പിച്ചു.

അടഞ്ഞ സമുദായബോധമല്ല വേണ്ടത്

    സമുദായബോധം വലിയ കൂട്ടായ്മകളിലേയ്ക്കുള്ള തുറവി നൽകുന്നതാകണം. കൂട്ടായ്മ എന്നത് ഇടുങ്ങിയ വഴികളിലൂടെയുള്ള യാത്രയല്ല. ശരിയായ സമുദായബോധം ഒരിക്കലും വിഭാഗിയതയിലേക്ക് എത്തില്ല. നിലവിൽ നസ്രാണി സമുദായബോധം കുറേ ചുരുങ്ങിപ്പോയി. തുറവിയില്ലാത്ത ചിന്തകളിലൂടെയും യാത്ര ചെയ്യുന്നവരുണ്ട്.  സമുദായ ബോധത്തോടുകൂടി നിന്നാൽ വ്യത്യസ്തസഭകളായിട്ടു നില്കുന്ന നസ്രാണികൾക്കെല്ലാം യൂത്തുഫോറങ്ങളും അൽമായഫോറങ്ങളും  സമുദായത്തിലെ വിവിധ സഭകളിൽ നിന്നുള്ള അംഗങ്ങളെ ചേർത്തുകൊണ്ട് രൂപികരിക്കാനാകും. അതു ദേശീയതക്കും സ്വജാതിയതക്കും നല്ല മാനങ്ങൾ നൽകും. നേതൃത്വത്തിനുളള സാധ്യത രാഷ്ട്രീയത്തിൽ മാത്രമല്ല. സമുദായത്തിനുവേണ്ടി നില്ക്കുന്ന ബുദ്ധിരാക്ഷസന്മാർ ഉണ്ടാകണം. ഉന്നത വിദ്യാഭ്യാസത്തിലൂടെ നസ്രാണികളിൽനിന്നും ഒരുപറ്റം ആളുകൾ സർക്കാർ ജോലിയിലേക്ക് പ്രവേശിച്ചു. സമുദായ വളർച്ചയും ലഭിച്ചു. അതുപോലെ നസ്രാണി സഭയിലെ ബൗദ്ധികവർഗ്ഗ (Intellectuals) ത്തിൻ്റെ  ഫോറങ്ങൾ ഉണ്ടാകണം. അതിൽ രാഷ്ട്രനിർമ്മാണപ്രവർത്തകർ,  വക്കീലന്മാർ, എൻജീനിയർമാർ, വ്യവസായപ്രമുഖന്മാർ, ഡോക്ടർന്മാർ, പോലീസ് ഉദ്യോഗസ്ഥർ തുടങ്ങിയ ഉപ ഫോറങ്ങളും ഉണ്ടാകണം. നസ്രാണി ഒരിക്കലും ശിഥിലമാക്കപ്പെടേണ്ടവനോ തഴയപ്പെടേണ്ടവനോ അല്ല. 
    രാഷ്ട്രനിർമ്മാണപ്രക്രിയയിൽ നെടുനായകത്വം വഹിച്ചവരുണ്ട്: ശ്രീ. ആർ. വി. തോമസ്, ഇന്ത്യയുടെ പ്രഥമ ധനകാര്യമന്ത്രി ഡോ. ജോൺ മത്തായി, മുൻ മദ്രാസ് ഗവർണ്ണർ പി. വി. ചെറിയാൻ, ആദ്യത്തെ വനിതാ ഐ. എ. എസ്. കാരി അന്നാ മൽഹോത്ര. ഉന്നതപീഠത്തിലെത്തിയവരും പലരുണ്ട്. ശ്രീമതി. അന്നാ ചാണ്ടി, കെ. റ്റി. തോമസ്, സിറിയക് ജോസഫ്, കുര്യൻ ജോസഫ് തുടങ്ങിയവർ. യൂണിവേഴ്സിറ്റി വൈസ് ചാൻസലർമാരുടെ ഒരു നിരതന്നെയുണ്ട്. അതുപോലെതന്നെ പത്രപ്രവർത്തനം, ബാങ്കിങ്ങ് തുടങ്ങി ഒട്ടനവധി കാര്യങ്ങളിൽ ഇടപ്പെട്ട് സമുദായത്തെയും ദേശത്തെയും കൂട്ടിയിണക്കുന്ന നസ്രാണികൾ ഏറെയുണ്ട്. നസ്രാണികൾ നാട്ടിൻപുറത്ത് പ്രമാണിമാരായിരുന്നു. ഇന്നും സാമ്പത്തിക കാര്യത്തിൽ വളരെ മുമ്പിൽനില്ക്കുന്ന നസ്രാണികളുമുണ്ട്. ഇൻഡ്യയിലെ ആദ്യത്തെ നൂറ് കോടിശ്വരൻമാരുടെ കൂട്ടത്തിൽ ജോയ് ആലുക്കാസ്, സണ്ണി വർക്കി, സന്തോഷ് ജോസഫ്, കെ. ഇ. ഇമ്മാനുവൽ തുടങ്ങിയ നസ്രാണികളും ഉൾപ്പെടുന്നു.
    

മതസൗഹൃദസഹവർത്തിത്വം

    നസ്രാണികൾ എന്നും മതസൗഹൃദസഹവർത്തിത്വം എന്ന  തത്വമാണ് സ്വീകരിച്ചു പോന്നത്. മറ്റു മതങ്ങളോടും സമുദായത്തോടും എതിർപ്പില്ല. രാജ്യത്തിൻ്റെ ഭരണാധികാരി ഏതു മതക്കാരനാണോ അണികൾ ആ മതം സ്വീകരിച്ചു കൊള്ളണം എന്നൊന്നും ഇവിടെ ഇല്ല. യുറോപ്പിൻ്റെ ചിന്താഗതിയും യുറോപ്പിൻ്റെ പരിമിതിയും അതായിരുന്നു. നസ്രാണികളുടെ മേൽ അടിച്ചേല്പിക്കുവാൻ വിദേശീയർ പരിശ്രമിച്ചതും ഇതു തന്നെയായിരുന്നു. മറ്റു സമുദായങ്ങളുടെ വളർച്ചയ്ക്ക് നമ്മൾ തടസ്സമായിരുന്നില്ല. വിശ്വസ്തരും കഠിനാദ്ധ്വാനികളുമായിരുന്ന നസ്രാണികൾ. വ്യവസായസംരംഭകരും കൂടിയായിരുന്നു പല നസ്രാണികളും. ഇന്ത്യൻ സംസ്ക്കാരമായിരുന്നു നസ്രാണികളുടേത്, ഭാരത സംസ്കാരത്തിൻ്റെ സന്ദേശവാഹകരുമായിരുന്നു അവർ.

നസ്രാണികളും സുറിയാനി ഭാഷയും

    നസ്രാണികളുടെ അറമായ സുറിയാനിഭാഷ അവരെ ഒന്നിപ്പിച്ചു, സമുദായ ബോധവും സഭാ സ്നേഹവും അവരിൽ ജനിപ്പിച്ചു. സുറിയാനി പ്രേമം എല്ലാ നസ്രാണികളിലുമുണ്ട്. വിദേശച്ചുവ എല്ലാ നസ്രാണി സഭകളിലും ഇപ്പോഴുണ്ടെങ്കിലും എല്ലാവരും സുറിയാനി സഭ എന്നു കൂടി ചേർത്തു പറയാനാണ് ഇഷ്ടപ്പെടുന്നത്. സമുദായ ഐക്യത്തിനു ഈ സുറിയാനിച്ചുവ നല്ലതാണ്. ഈ ആരാധനാഭാഷയെ അവർ അങ്ങേയറ്റം സ്നേഹിച്ചിരുന്നു. അപ്പസ്തോലികകാലം മുതൽ കേരളത്തിൽ അറമായ/ സുറിയാനി ഭാഷ നിലനിന്നിരുന്നു. 

സമുദായം പുളിമാവാകണം

    പരി. ഫ്രാൻസീസ് പിതാവ് എല്ലാവരും സഹോദരർ എന്ന ചാക്രികലേഖനത്തിൽ പറയുന്ന പ്രാദേശികവും സാർവ്വദേശിയവും എന്ന ചിന്ത ഇത്തരുണത്തിൽ പ്രസക്തമാണ്. സങ്കുചിതത്വം ഒഴിവാക്കാൻ ആഗോളതയ്ക്കു ശ്രദ്ധകൊടുക്കണം. അതേസമയം നമ്മുടെ കാലിനെ മണ്ണിൽ ഉറപ്പിച്ചു നിർത്താൻ പ്രാദേശികതയിലേക്കുനോക്കണം. കാരണം ആഗോളത്തിൽ ഇല്ലാത്ത ചിലത് പ്രാദേശികതയിൽ ഉണ്ട്. അതിനൊരു പുളിമാവാകാനുള്ള കഴിവുണ്ട് (142).
    സ്വന്തം നാടിനോടും ജനതയോടും വേരുകളോടും തുറവിവേണം. ഉറച്ച അടിസ്ഥാനത്തിൽ നിന്നല്ലാതെ മാറ്റൊരാളെ അഭിമുഖികരിക്കാനാവില്ല. സ്വന്തം തനിമയിൽ വേരുന്നി നിന്നേ വ്യതസ്തമായതിനെ സ്വാഗതം ചെയ്യാനാവൂ (143).
    നമ്മുടെ മനസ്സും ഹൃദയവും സങ്കുചിതമായാൽ ചുറ്റുമുള്ള ലോകത്തെ മനസ്സിലാക്കാനുള്ള കഴിവ് കുറയും. വ്യത്യസ്തകളെ അഭിമുഖീകരിക്കാൻ പഠിക്കുക. മറ്റു സംസ്കാരങ്ങൾ ശത്രൂക്കളല്ല. മനുഷ്യജീവിതത്തിൻ്റെ ധന്യതയുടെ മറ്റൊരു മുഖമാണ് അത്. അപ്പോൾ നമ്മുടെ സംസ്ക്കാരത്തിൻ്റെ തനിമ കൂടുതൽ തിരിച്ചറിയാൻ കഴിയും (147). ആരോഗ്യകരമായ തുറവ് ഒരിക്കലും നമ്മുടെ സ്വത്വത്തിന് ഭീഷണിയല്ല. ആഗോളസമൂഹം വിവിധ രാജ്യങ്ങളുടെ ആകെത്തുകയല്ല. അവയ്ക്കിടയിൽ നിലനില്ക്കുന്ന കൂട്ടായ്മയാണ്(149).ശരിയായ സാർവ്വത്രികത ചെറിയവരുടെ സവിശേഷതകളെ ഇല്ലാതാക്കുന്നില്ല (151). പൂർണമായി അടഞ്ഞ -  ചരിത്ര പരമായി നിശ്ചലമായ - തദ്ദേശീയത നല്ലതല്ല.